'ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂളി'ല്‍ പങ്കെടുത്തത് ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍ ഡി‌.സി: ദൈവവചനം വായിക്കുവാനും, ക്രിസ്തുവിലുള്ള പ്രത്യാശ വഴി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുവാനും, രാജ്യത്തെ മതസ്വാതന്ത്ര്യം ആഘോഷിക്കുവാനും ലക്ഷ്യമിട്ടുകൊണ്ട് ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’ ക്രിസ്ത്യന്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണം വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ട് ഇത്തവണയും ശ്രദ്ധേയമായി. ഇന്നലെ വ്യാഴാഴ്ച അമേരിക്കയില്‍ നടന്ന എട്ടാമത് ‘ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍’ വാര്‍ഷിക ദിനാചരണത്തില്‍ ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളാണ് ഭാഗഭാക്കായത്. തങ്ങളുടെ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ ബൈബിളുമായാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തേക്കാളും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഇക്കൊല്ലത്തെ പരിപാടിയില്‍ പങ്കെടുത്തുവെന്നു സംഘാടകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുത്തത് 5,14,000 വിദ്യാര്‍ത്ഥികളാണെന്നും ഇക്കൊല്ലം അതില്‍ കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിന്നെന്നും ‘ഫോക്കസ് ഓണ്‍ ദി ഫാമിലി’യുടെ പാരന്റിംഗ് ആന്‍ഡ്‌ യൂത്ത് വൈസ് പ്രസിഡന്റ് ഡാനി ഹുയെര്‍ട്ടാ പറഞ്ഞു. ഹൈസ്കൂള്‍, ജൂനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ കൂടുതലായി പങ്കെടുക്കുന്നതെങ്കിലും കോളേജ് വിദ്യാര്‍ത്ഥികള്‍, ടീച്ചര്‍മാര്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയവര്‍ക്കും ബ്രിങ്ങ് യുവര്‍ ബൈബിള്‍ റ്റു സ്കൂള്‍ ദിനാചരണത്തില്‍ പങ്കെടുക്കാമെന്ന്‍ പറഞ്ഞ ഹുയെര്‍ട്ട പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയാണ് തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.