ബിഷപ്പ് ഡോ.കാരിക്കശ്ശേരിക്ക് യാത്രയയപ്പ് : ഒരുക്കങ്ങൾ പൂർത്തിയായി

ബിഷപ്പ് ഡോ.കാരിക്കശ്ശേരിക്ക് യാത്രയയപ്പ് : ഒരുക്കങ്ങൾ പൂർത്തിയായി കോട്ടപ്പുറം : കോട്ടപ്പുറം രൂപതയെ 12 വർഷം നയിച്ച് വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിക്ക് കോട്ടപ്പുറം രൂപതയുടെ യാത്രയയപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ഡോ. അലക്സ് വടക്കും തലക്ക് സ്വീകരണവും ജൂൺ 11 ഞായറാഴ്ച നടക്കും. ഇതോടനുബന്ധിച്ച് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ അങ്കണത്തിൽ തയ്യാറാക്കിയിട്ടുള്ള വലിയ പന്തലിൽ വൈകീട്ട് 3.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ്പ് എമിരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യ കാർമ്മികത്വം വഹിക്കും. വരാപ്പുഴ ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ ആമുഖ സന്ദേശം നൽകും . സിബിസിഐ പ്രസിഡൻറും തൃശൂർ ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് വചനപ്രഘോഷണം നടത്തും. കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ, കെസിബിസി ജനറൽ സെക്രട്ടറിയും കോട്ടപ്പുറം രൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ മുഖ്യ സഹ കാർമ്മികരാകും.

ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കോട്ടപ്പുറം രൂപത ബുള്ളറ്റിൻ ദിദിമോസിന്റെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യും. കോട്ടപ്പുറം രൂപതയിലെ എല്ലാ വൈദികരും സഹകാർമികരാകും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.ബിഷപ്പ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി.സതീശൻ മുഖ്യാതി ഥിയായിരിക്കും. ബെന്നി ബഹനാൻ എംപി ബിഷപ്പ് എമിരിറ്റസ് ഡോ.ജോസഫ് കാരിക്കശ്ശേരിയെയും ഹൈബി ഈഡൻ എംപി കോട്ടപ്പുറം രൂപത അപ്പ സ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെയും ആദരിക്കും.ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി മറുപടി പ്രസംഗം നടത്തും.വി.ആർ സുനിൽകുമാർ എംഎൽഎ , ഇ.ടി. ടൈസൻമാസ്റ്റർ എംഎൽഎ , കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ , കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സൺ ടി .കെ . ഗീത , യാത്രയയപ്പ് പരിപാടികളുടെ ജനറൽ കൺവീനർ മോൺ. ഡോ. ആന്റണി കുരിശിങ്കൽ, വൈദീക പ്രതിനിധി റവ.ഡോ.അംബ്രോസ് പുത്തൻവീട്ടിൽ, സന്യസ്തരുടെ പ്രതിനിധി സിസ്റ്റർ അഖില റോസ് സിടിസി, അല്മായ പ്രതിനിധി കെസിസി സെക്രട്ടറി ജെസ്സി ജെയിംസ് കൗൺസിലർമാരായ വി.എം. ജോണി, എൽസി പോൾ , കെആർഎൽസിസി സെക്രട്ടറി പി .ജെ . തോമസ് എന്നിവർ പ്രസംഗിക്കും . തുടർന്ന് പള്ളിപ്പുറം സെന്റ് റോക്കീസ് നൃത്ത കലാഭ വൻ ചവിട്ടുനാടക സമിതി അവതരിപ്പിക്കുന്ന വിശുദ്ധ ദേവസഹായം എന്ന ചവിട്ടു നാടകവും അരങ്ങേറും. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി സന്യസ്തരും അല്മായരുമടക്കം ആയിരങ്ങൾ പങ്കെടുക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ മോൺ. ഡോ. ആന്റണി കുരിശിങ്കൽ അറിയിച്ചു.

വരാപ്പുഴ അതിരൂ പത സഹായ മെത്രാനായിരിക്കെ കോട്ടപ്പുറo രൂപതയുടെ ദ്വിതീയമെത്രാനായി 2010 ഡിസംബർ 18 നാണ് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി നിയമിതനായത്. 2011 ഫെബ്രുവരി 13 ന് കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്ന തിരുകർമ്മ മദ്ധ്യേ കോട്ടപ്പുറം മെത്രാനായി സ്ഥാനാരോഹണം ചെയ്തു.

2012 ൽ കോട്ടപ്പുറം രൂപതയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നല്കിയത് ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയായിരുന്നു..ഇതോടനുബന്ധിച്ച് പള്ളിപ്പുറം മഞ്ഞുമാത പള്ളിയെ ബസിലിക്കയായി ഉയർന്നുന്നതിന് നടപടികൾ സ്വീകരിച്ചു. ജൂബിലി സ്മാരകമായി താണിയത്ത് ട്രസ്റ്റുമായി സഹകരിച്ച് രൂപതയിൽ 50 വീടുകൾ നിർമ്മിച്ചു നൽകി. 2018 ലെ പ്രളയകാലത്ത് ജാതി മത ഭേദമന്യേ എല്ലാവരെയും സഹായിക്കാൻ മുന്നിട്ടിറങ്ങുകയും പ്രളയത്തിൽ തകർന്ന നിരവധി ഭവനങ്ങൾ നിർമ്മിച്ചു നല്കുകയും ചെയ്തു. കൊവിഡ് 19 കാലത്ത് കൊവിഡ് ബാധിതരെയും അതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുന്നവരേയും സഹായിക്കാൻ മുന്നിട്ടിറങ്ങി. രൂപതയിൽ നിന്ന് ഉന്നത വിദ്യാഭ്യാസത്തിനായി പ്രവേശനം ലഭിച്ചവരുടെ തുടർപഠനത്തിനായി പണം സമാഹരിച്ച് സ്കോളർഷിപ്പ് സ്ഥാപിച്ചു. 'സുവിശേഷത്തിൽ ജീവിച്ച് സദ്വാർത്ത ഏകുക' എന്ന തന്റെ സ്ഥാനിക മുദ്രയിലെ ആപ്ത വാക്യം ജീവിതമാക്കി മാറ്റിയ വ്യക്തിയാണ് ബിഷപ്പ് ഡോ.കാരിക്കശേരി . കോട്ടപ്പുറം രൂപത ബിഷപ്പ് എന്ന നിലയിൽ രൂപതയുടെ ആന്മീയ- ഭൗതീക വളർച്ചക്ക് ശക്തമായ നേതൃത്വമാണ് അദ്ദേഹം നല്കിയത്.

ബിഷപ്പ് ഡോ. അലക്സ് വടക്കുംതല കണ്ണൂർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി 2014 ഫെബ്രുവരി ഒന്നിന് നിയമിതനായി. 2014 മാർച്ച് 23 ന് മെത്രാനായി അഭിഷിക്തനായി. 2023 മെയ് ഒന്നിന് കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനി സ്ട്രേറ്ററായി നിയമിതനായി.ഇപ്പോൾ കെസിബിസി സെക്രട്ടറി ജനറലും സിബിസിഐ ലേബർ കമ്മീഷൻ ചെയർമാനും കെആർഎൽസിബിസി ഹെറിറ്റേജ് കമ്മീഷൻ ചെയർമാനും ജീസസ് യൂത്ത് ദേശീയ ഉപദേഷ്ടാവുമാണ്. എറണാകുളം ജില്ലയിൽ പനങ്ങാട് 1959 ജൂൺ 14 ന് അധ്യാപക ദമ്പതികളായ വടക്കുംതല ജോസഫിന്റെയും മേരിയുടെയും മകനായി ബിഷപ്പ് ഡോ. വടക്കുംതല ജനിച്ചു.