എത്യോപ്യയിലെ വടക്കന്‍ പ്രവിശ്യയില്‍ നിന്ന് വൈദികരും സന്യാസിനികളും പലായനം ചെയ്യുന്നു

ടൈഗ്രെ: കിഴക്കേ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിലെ കടുത്ത അരക്ഷിതാവസ്ഥയെ തുടര്‍ന്ന്‍ രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ടൈഗ്രെ മേഖലയില്‍ നിന്നും കത്തോലിക്ക വൈദികരും കന്യാസ്ത്രീകളും ജീവരക്ഷാര്‍ഥം പലായനം ചെയ്യുന്നു. നിരവധി ഇടവകകളില്‍ ഫലപ്രദമായി അജപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയുന്നില്ലെന്നു എത്യോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ സൗരാഫിയല്‍ ബെര്‍ഹാനേയീസസ് പറഞ്ഞു. രാജ്യത്തെ സമാധാനമില്ലായ്മ കാരണം സഭ വളരെ വലിയ വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അദിഗ്രാത് രൂപത ഉള്‍പ്പെടെയുള്ള പല ഇടവകകളും ഈ വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നു. സുരക്ഷ ഇല്ലാത്തതിനാല്‍ ആശ്രമങ്ങള്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്ന വൈദികരുടെയും, സന്യാസിനികളുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സൗരാഫിയല്‍ പ്രസ്താവനയില്‍ കുറിച്ചു. യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോടും സര്‍ക്കാരിനെ പിന്തുണക്കുന്ന സംഘടനകളോടും കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ടൈഗ്രെ മേഖലയിലെ കൂടുതല്‍ ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന്‍ അദ്ദേഹം മുന്നറിയിപ്പ് നൽകി. സര്‍ക്കാരിന്റേയും അധിനിവേശ സേനയുടേയും ഉപരോധങ്ങള്‍ കാരണം സഭക്ക് അജപാലന പ്രവര്‍ത്തങ്ങളും, മാനുഷിക സേവനങ്ങളും നല്‍കുവാന്‍ കഴിയുന്നില്ലെന്നും, യുദ്ധം സഭയെ അതിന്റെ അജപാലകരില്‍ നിന്നും വൈദികരിൽ നിന്നും ഇടവക സമൂഹങ്ങളില്‍ നിന്നും, അന്താരാഷ്ട്ര കത്തോലിക്ക ശ്രംഖലകളില്‍ നിന്നും അകറ്റിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തെ തുടര്‍ന്നു ഏതാണ്ട് 51 ലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്നു അന്താരാഷ്ട്ര നിരീക്ഷക സംഘടനയായ ‘ഇന്റര്‍നാഷണല്‍ ഡിസ്പ്ലേസ്മെന്റ് മോണിറ്ററിംഗ് സെന്റര്‍’ വ്യക്തമാക്കിയിരിന്നു. അധികം താമസിയാതെ തന്നെ ഭക്ഷ്യക്ഷാമവും ഉണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഇരുപതിലധികം മാസങ്ങളായി ടൈഗ്രേയിലെ അദിഗ്രാത് രൂപതാധ്യക്ഷൻ ടെസ്ഫാസെലാസി മെദിന്‍ ഉള്‍പ്പെടെയുള്ളവർ സര്‍ക്കാര്‍ ഉപരോധം കാരണം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലാണ് കഴിയുന്നത്. 2020 നവംബറിലാണ് എത്യോപ്യന്‍ സർക്കാറും ടൈഗ്രേ വിമതരും തമ്മില്‍ യുദ്ധം ആരംഭിച്ചത്. ടിഗ്രേ ഭരിച്ചിരുന്ന പ്രദേശിക സര്‍ക്കാറിനെ ആബി അഹമ്മദ് സര്‍ക്കാര്‍ സൈന്യത്തെ അയച്ച് അട്ടിമറിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യുദ്ധം പൊട്ടിപുറപ്പെട്ടത്. ആദ്യം പിന്‍വാങ്ങിയ ടൈഗ്രേ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ജൂണോടെ ശക്തമായി തിരിച്ചുവന്ന് ഭൂരിഭാഗം ടൈഗ്രേ പ്രദേശങ്ങളും പിടിച്ചടക്കി. പിന്നീട് ഇവര്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങി. സൈനീക നടപടികള്‍ക്കിടയില്‍ ടൈഗ്രേയിലെ 5,00,000-ത്തോളം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.