ജര്‍മ്മന്‍ ദേവാലയത്തില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ ആക്രമണം

ബെര്‍ലിന്‍: ജര്‍മനിയിലെ തുരിഞ്ജിയ സംസ്ഥാനത്തെ നോര്‍ദ്ഹൗസന്‍ പട്ടണത്തിലുള്ള സെന്റ് മേരീസ് പള്ളിയില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയുടെ ആക്രമണം. ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ അഭയാര്‍ഥി തിരുസ്വരൂപങ്ങളും ദേവാലയ ഉപകരണങ്ങളും നശിപ്പിച്ചു. പള്ളിയില്‍ സ്ഥാപിച്ചിരുന്ന ക്രൂശിതരൂപം അക്രമി വലിച്ചു താഴെയിടുകയും ബെഞ്ചുകളും ജനാലകളും തകര്‍ക്കുകയും ചെയ്തു. വലിയ ശബ്ദകോലാഹലം കേട്ട് പള്ളിയിലെത്തിയ വിശ്വാസികളും വികാരിയുംകൂടി അക്രമിയെ പോലീസില്‍ ഏല്‍പ്പിച്ചു. ആക്രമണത്തെ ചോദ്യം ചെയ്തപ്പോള്‍ തന്റെ ഇസ്ളാമിക മതതത്വങ്ങള്‍ ഉപയോഗിച്ച് ന്യായീകരിക്കുകയാണ് ചെയ്തതെന്ന് ജര്‍മ്മന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം തെറ്റായതുകൊണ്ടാണ് താനിതു ചെയ്തതെന്നാണ് ഇദ്ദേഹം പറഞ്ഞു. ആറു വര്‍ഷം മുന്പാണ് ഇയാള്‍ അഭയംതേടി ജര്‍മനിയില്‍ എത്തിയത്.

എട്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നോര്‍ദ്ഹൗസനിലെ സെന്റ് മേരീസ് പള്ളി. അക്രമി തകര്‍ത്ത ക്രൂശിതരൂപം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും ഏറെ കലാമൂല്യം കല്പിക്കപ്പെടുന്നതുമായ ഒരു ദാരുശില്പമാണ്. ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേറ്റർ മത്തിയാസ് ജെൻഡ്രിക്ക് സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ അഭയാർത്ഥികളെ സ്വീകരിക്കരുതെന്ന് ഞാൻ വേനൽക്കാലത്ത് അഭ്യർത്ഥിച്ചതിന് കാരണം അത്തരം പെരുമാറ്റമാണെന്നും അവരിൽ ഭൂരിഭാഗവും നമ്മുടെ സംസ്കാരത്തെ നിരാകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.