'പാദ്രേ പിയോ' സെപ്റ്റംബർ ഒൻപതിന് തീയേറ്ററുകളിലേക്ക്

കാലിഫോർണിയ: വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ ഒൻപതാം തീയതി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് പാദ്രേ പിയോയെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആബെൽ ഫെരെരയാണ്. സിനിമയുടെ ചിത്രീകരണ വേളയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം അടുത്തിടെ, ഷിയ ലാബ്യൂഫ് വെളിപ്പെടുത്തിയിരിന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിന്നു.

വേർഡ് ഓൺ ഫയർ മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്.അതിനാൽ തന്നെ നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിട്ടുള്ള ഹോളിവുഡ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി 'പാദ്രേ പിയോ' ചിത്രം മാറിയിരിക്കുകയാണ്. വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഷിയാ ലാബ്യൂഫ് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ട്രെയിലർ. ലോക മഹായുദ്ധ കാലത്തെ വിശുദ്ധന്റെ ജീവിതവും, പഞ്ചക്ഷതം ലഭിച്ച സമയത്ത് നേരിട്ട പ്രതിസന്ധികളും ട്രെയിലറിൽ നൽകിയിട്ടുണ്ട്. ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന 'ഫാ. സ്റ്റൂ' എന്ന ചിത്രം ലോകമെമ്പാടും നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗായിരുന്നു ഇതിലെ മുഖ്യ വേഷം കൈകാര്യം ചെയ്തത്. ഇതിന് പിന്നാലെ കത്തോലിക്ക പ്രമേയത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'പാദ്രേ പിയോ'.