കോട്ടപ്പുറം രൂപത റൂബി ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

സമുദായത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര ശാക്തികരണത്തിനായി പരിശ്രമിക്കാം: ബിഷപ്പ് അംബ്രോസ് പുത്തന്‍വീട്ടില്‍

കോട്ടപ്പുറം: സമുദായത്തിന്റെയും സമൂഹത്തിന്റെയും സമഗ്ര ശാക്തികരണത്തിനായി പരിശ്രമിക്കണമെന്ന് ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ ആഹ്വാനം ചെയ്തു. കോട്ടപ്പുറം രൂപതയുടെ 37-ാമത് രൂപതാ ദിനവും മൂന്നുവര്‍ഷത്തെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിശുദ്ധ തോമസ് ശ്ലീഹായുടെ രക്തസാക്ഷിത്വ തിരുന്നാളും പ്രമാണിച്ച് കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രലില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ച് കുടുംബത്തേയും സമൂഹത്തേയും സമുദായത്തേയും ശക്തിപ്പെടുത്തണം. അര്‍ത്ഥമില്ലാത്ത ആഘോഷങ്ങള്‍ ഉണ്ടാകരുത്. കുടുംബങ്ങള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രത്യാശ നല്‍കുന്ന പ്രത്യാശയുടെ തീര്‍ഥാടകരാകണമെന്നും ബിഷപ്പ് ഡോ. അംബ്രോസ് ഉദ്ബോധിപ്പിച്ചു.

കോട്ടപ്പുറം രൂപതയുടെ പ്രഥമഇടയന്‍ ആര്‍ച്ചബിഷപ് എമരിറ്റസ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ബിഷപ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശേരി ആമുഖപ്രഭാഷണം നടത്തി. ദിവ്യബലിക്കു ശേഷം റൂബി ജൂബിലിയുടെ ഉദ്ഘാടനം ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദീപം തെളിച്ച് നിര്‍വഹിച്ചു. റൂബി ജൂബിലി ലോഗോ ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രകാശനം ചെയ്തു. ജൂബിലി പ്രാര്‍ഥന വരാപ്പുഴ അതിരൂപത സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ ചൊല്ലിക്കൊടുത്തു.

ബിഷപ്പ് ഡോ. വാലുങ്കലിനെ, ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ പൊന്നാടയണിച്ച് ആദരിച്ചു.തുടര്‍ന്ന് ചേര്‍ന്ന സമ്മേളനത്തില്‍ വരാപ്പുഴ അതിരൂപത അല്മായ കമ്മീഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ ഷാജി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വികാർ ജനൽ മോൺ റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ.ഷാബു കുന്നത്തൂർ,ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. നിമേഷ് കാട്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു.

വരാപ്പുഴ അതിരൂപതയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഉള്‍ച്ചേര്‍ത്ത് 1987 ജൂലൈ 3-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ   'ക്വേ ആപ്തിയൂസ്' എന്ന ബൂള വഴിയാണ് കോട്ടപ്പുറം രൂപത നിലവില്‍ വന്നത്. 2027 ലാണ് രൂപത സ്ഥാപിതമായതിന്റെ റൂബി ജൂബിലി വര്‍ഷം. 3 വര്‍ഷം നീളുന്ന റൂബി ജൂബിലിക്കാണ് തുടക്കം കുറിച്ചത്. 1987 ല്‍ വിശുദ്ധ തോമസ് അപ്പസ്‌തോലന്റെ രക്തസാക്ഷിത്വതിരുനാളിലാണാണ് രൂപത സ്ഥാപിതമായത്. രൂപതയുടെ സ്വര്‍ഗീയ മധ്യസ്ഥനും തോമശ്ലീഹയാണ്. തോമശ്ലീഹ കപ്പലിറങ്ങിയ സ്ഥലമെന്ന് പാരമ്പര്യം പ്രകീര്‍ത്തിക്കുന്ന മാല്യങ്കര കോട്ടപ്പുറം രൂപതയുടെ ഭാഗമാണ്.

.